2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

ബീരാനികയുടെ ഒടുക്കത്തെ ചാറ്റിംഗ് ..!

ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണ്‌ . ആര്‍ക്കെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് കൈലിരിപ്പുകൊണ്ട് മാത്രം .
ചില സുഹൃത്തുക്കള്‍പറഞ്ഞറിഞ്ഞ രസകരമായ ചാറ്റിംഗ് അനുഭവങ്ങള്‍ കോര്‍ത്തിണക്കി, ഒരു കഥയാക്കാന്‍ ശ്രമിക്കുകയാണെ... ഇഷ്ടപ്പെട്ടാല്‍ താഴെ കാണിക്കപെട്ടി(കമന്റ്‌ ബോക്സ്‌ )കാണും നിങ്ങളാല്‍ കഴിയുന്ന സംഭാവാവന ചെറുതായാലും വലുതായാലും അതില്‍ നിക്ഷേപിക്കുക..
                               അങ്ങനെ ഒരു ദിവസം നമ്മുടെ ബീരാനിക്ക കമ്പ്യൂട്ടറില്‍ എവിടെയോ ക്ലിക്കിയപ്പോള്‍ ഒരു മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ലിങ്ക് കിട്ടി. പുള്ളിക്കാരന്‍ അതില്‍ അങ്ങമാവുകയും ചെയ്തു. ബീരനിക്കക്ക് ഒരു ചെറിയ ഐഡിയ തോന്നി, കുറച്ചു ആലോചിച്ച ശേഷം തന്റെ പേര് മാനു എന്നാക്കി, നാല്പതു വയസ് ഇരുപത്തിയേഴു വയസ്സാക്കി, വിവാഹിതന്‍ അവിവാഹിതനായി. ബീരാനിക്ക അങ്ങനെ ബ്ലോഗുകള്‍ വായിക്കാനും കമന്റിടാനും ഡിസ്കഷനില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും തുടങ്ങി. പിന്നീടെപ്പോഴോ ചാറ്റ് റൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിച്ചേര്‍ന്ന ബീരാനിക്ക പിന്നീട് തീര്‍ത്തും മാനുവായ് മാറി. തന്റെ മനു എന്ന വ്യക്ത്വതില്‍ ഹരം കൊണ്ട ബീരാനിക്ക ചാറ്റ് റൂമിലെ സ്ഥിരം അങ്ങമായി മാറി.അങ്ങനെയിരിക്കെ മാനു ചാറ്റ് റൂമിലെ സ്ഥിരം സ്ത്രീ സാന്നിധ്യമായ ഫറയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യ രണ്ടു ദിവസം മാനു മെയിനില്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചു. പിന്നെ പതുക്കെ ഫറയുടെ പ്രിവേറ്റില്‍ ചെന്ന് ഒരു ഹായ് അടിച്ചു, മറുപടിയൊന്നും കിട്ടാതെ മാനു നിരാശനായി മെയിന്‍ വീണ്ടും ഓണാകി, സമയം രാത്രി പതിനൊന്നു കഴിഞ്ഞു, റൂമില്‍ എല്ലാവരും കിടക്കുകയാനങ്ങിലും എല്ലാരും ലപ്ടോപിലാണ്, നിരാശയുടെ ബാക്കി പത്രം മനസ്സിനെ കുത്തി നോവിച്ചപ്പോള്‍ പാവം നമ്മുടെ മനു സൈന്‍ ഔട്ട്‌ ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴാണ്‌ ശ്രദ്ദിച്ചത് തന്റെ പ്രിവേറ്റില്‍ ഒരു ബ്ലിങ്കിംഗ്,ഫറ എന്നാ പേരും, മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി, അവിടെ തുടങ്ങി നമ്മുടെ മാനുവിന്റെ ചരിത്ര പരയമായ ചാറ്റിംഗ് പടയോട്ടം.
മാനു: സുഖല്ലേ ?
ഫറ; മം
മാനു: എന്തെ വൈകിയത് ഒരു ഹായ്‌ പറയാന്‍
ഫറ: സോറി, ഞാന്‍ കണ്ടില്ല ബ്ലോഗ്‌ വായിക്കുകയായിരുന്നു
മാനു : ഇട്സ് ഓക്കേ , ഫറ നല്ല പേരാണ്, ട്ടോ ....
ഫറ: താങ്ക്സ്.
മനു: ഫറ എന്ത് ചെയ്യുന്നു?
ഫറ: ഞാന്‍ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
മനു; ഗ്രേറ്റ്‌,അതിനു ശേഷം എന്താണ് തുടര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്
ഫറ:അങ്ങനോന്നുല്ല, വീടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുകയാണ് ,അത് പോട്ടെ താങ്കള്‍ എന്ത് ചെയ്യുന്നു?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മാനു ഒരല്പം ആലോചിച്ചു,
ഫറ: ഹലോ ആര്‍ യു ദെയര്‍?
മാനു: എസ്
എന്തായാലും നിലവിലുള്ള ജോലി മറച്ചു വെച്ച് ഒരല്പം വെയിറ്റ് കൂട്ടി പറഞ്ഞേക്കാം,
മനു: ഞാനിവിടെ സൌദിയില്‍ (റിയാദില്‍) ഒരു കമ്പനി മാനേജരായി വര്‍ക്ക്‌ ചെയ്യുന്നു.
ഫറ: ഗ്രേറ്റ് , താങ്കള്‍ കല്യാണം കഴിച്ചതാണോ?
വീണ്ടും ഒരു ലഡ്ഡു പൊട്ടി,
മനു: ഹേ, അതിനുള്ള സമയമായില്ല.
ഫറ: ഇരുപത്തേഴു വയസ്സായില്ലേ? സമയമയീന്നു എനിക്ക് തോന്നുന്നു.
മാനു: ഉമ്മ നിര്‍ബന്ധിക്കുന്നു, നല്ല ഒരു പെണ്ണിനെ അവര്‍ കണ്ടെത്തട്ടെ...
ഫറ: നല്ല പെണ്നന്നാല്‍?
മാനു: തന്റെ പ്രൊഫൈല്‍ പിക്ച്ചറില്‍ കാണുന്നുണ്ടല്ലോ, അതുപോലെ ഒരാളെ..
ഫറ: ആഹ,,ആള് കൊള്ളാലോ? അപ്പോള്‍ എന്നെത്തന്നെ കെട്ടിയാല്‍ പോരെ?
ഒരു നിമിഷം മാനു ഹര്‍ഷ പുളകിതനായി, തന്റെ ഭാര്യയേയും കുട്ടികളെയും വിസ്മരിച്ചു, നെഞ്ചിലൊരു തരിപ്പ്. അപ്പോള്‍ സുഹൃത്തിന്റെ ചോദ്യം വന്നു, ബീരാനിക്ക സമയം പന്ത്രണ്ടായി ആഹാരം കഴിക്കേണ്ടെ? ഹോ ആഹാരം, വിശപ്പിനെ കുറിച്ച് പുള്ളിക്കാരന്‍ അപ്പോഴാണ്‌ ചിന്ദിച്ചത്, പക്ഷെ കഴിക്കാന്‍ ഒരു മൂഡില്ല. വേണ്ട മോനെ നമ്മള് വൈകിട്ട് ആറു മണിക്കാട കഴിച്ചെ, നീ കഴിച്ചു കിടന്നോ...
ബീരാനിക്ക വീണ്ടും ചാറ്റ് തുടര്‍ന്നു.
ഫറ: നേരം ഒരുപാടായി ഉമ്മ എപ്പോള്‍ എന്നെ കണ്ടാല്‍ കൊല്ലും, മാത്രമല്ല എന്റെ ഒരു കസ്സിന്‍ ബ്രദര്‍ ഈ സൈറ്റില്‍ ഉണ്ട്, അവന്‍ കണ്ടാല്‍ പ്രശ്നമ ഞാന്‍ പോകുന്നു... ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്‌ ,, ആശംസകള്‍ പ്രവഹിച്ചു.
മാനു: ഓക്കേ ഓക്കേ , നീ ഉറങ്ങിക്കോ, തിരിച്ചും ആശംസകളുടെ പ്രവാഹം.
കുറച്ചു നേരം തന്റെ ചാറ്റ് ഹിസ്റ്ററി വായിച്ചു നോക്കിയാ ശേഷം ബീരാനിക്ക കിടക്കാന്‍ തീരുമാനിച്ചു. റൂമിലാകെ ഒന്ന് കണ്ണോടിച്ചു എല്ലാവരും ഉറങ്ങി തുടങ്ങി, തന്റെ സുഹൃത്ത്‌ കരീം ലാപ്ടോപ് മടക്കുന്നു, അങ്ങനെ ബീരാനിക്കയും മടക്കി.
ബീരാനിക്ക കട്ടിലിന്മേല്‍ ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു, ശോ, ഉറക്കം വരുന്നില്ല , മനസ്സ് മുഴുവന്‍ ചാറ്റ് റൂമിലെ പേജിലെ വാക്കുകളാണ്, എന്തോ ഓര്‍ത്തു ഒന്ന് ചിരിച്ചു, പിന്നീട് ചരിഞ്ഞു കിടന്നു. എപ്പോഴോ ഉറങ്ങി......
പിറ്റേന്ന് വൈകുന്നേരം പതിവിലും നേരത്തെ ഏഴു മണിക്ക് തന്നെ ബീരാനിക്ക ലാപ്‌ ഓണാക്കി. നേരെ തന്നെ ചാറ്റ് റൂമിലെത്തി, റൂമിലെ മറ്റു അംഗങ്ങള്‍ ടി വി കാണുന്നു. ഫറ പതിവ് പോലെ ഓണ്‍ലൈനില്‍ ഉണ്ട്. ഒന്നും നോക്കിയില്ല പുള്ളിക്കാരന്‍ നേരെ ഫറയുടെ പ്രൈവറ്റ് പിടിച്ചു. അപ്പോള്‍ ടി വി യില്‍ ഒരു പരസ്യത്തിന്റെ രണ്ടു വരികള്‍ ബീരാനിക്ക കേട്ടു..'' വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു..''
ബീരാനിക്ക്ക അറിയാതെ അപ്പോള്‍ തന്റെ ഭാര്യയെ ഓര്‍ത്തു പോയി. മനസ്സില്‍ ലഡ്ഡു പൊട്ടിച്ചു കൊണ്ട് വീണ്ടും ബ്ലിങ്കിംഗ്.കുശലാന്വേഷണങ്ങളും, വിശേഷങ്ങളും പതിവുപോലെ കൈമാറി. ചോദ്യങ്ങളുടെ സ്റ്റോക്ക്‌ തീര്‍ന്നു കൊണ്ടിരുന്നു ബീരനിക്കക്ക്.
മാനു: ഇഷ്ടപ്പെട്ട പാട്ട് ഏതാണ്
ഫറ: എനിക്കിഷ്ടപ്പെട്ട പാട്ട് .......''അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ ''.............
ബീരനിക്കയുടെ മനസ്സില്‍ ലഡ്ഡു മാലപ്പടക്കം പോലെ പൊട്ടി....
ഫറ: നിനക്കിഷ്ടപ്പെട്ട പാട്ട് ഏതാണ്?
മാനു:'' എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു,,,,,,,''
ഫറ: എനിക്കും അതിഷ്ടാ, നമ്മുടെ ഇഷ്ടങ്ങള്‍ ഒരേപോലെ അല്ലേടാ ?
ബീരാനിക്ക ആകെ തളരിതനായി. അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു , അവരുടെ സംഭാഷണം തുടര്‍ന്നു കൊണ്ടും ഇരുന്നു. ബീരാനിക്കയുടെ കമന്റ്സ് ഒന്നും ബ്ലോഗില്‍ കാണാതായി, ഒന്നിന് സമയം തികയുന്നില്ല്ല. ബീരാനിക്ക വെളുക്കുവാനുള്ള ക്രീമുകള്‍ പുരട്ടി തുടങ്ങി.അങ്ങിങ്ങ് നര വന്ന മുടി കറുപ്പിച്ചു. അപ്പോള്‍ സുഹൃത്തുക്കളുടെ വക കമന്റ്‌ , എന്താ , ബീരാനിക്ക ഇപ്പോള്‍ പ്രായം ഒരുപാട് കുറഞ്ഞപോലെ തോന്നുന്നുവല്ലോ? ബീരാനിക്ക അവന്മാരെ നോക്കി എങ്ങനെ പറഞ്ഞു '' അല്ലങ്കില്‍ തന്നെ നമ്മക്ക് വലിയ പ്രായം ഇല്ലല്ലോ , മനസ് ഇപ്പോഴും ചെറുപ്പമാട മക്കളെ.'' ഉം , ഉം, സമ്മതിച്ചു നിങ്ങള് തന്നെ താരം ബീരാനിക്ക, അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ ഫറായും, മാനുവും പ്രണയ ബദ്ദരായി.
മാനു: ഫറ,എനിക്ക് നിന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിയാവുന്നു, ജിമെയില്‍ ഐ ഡി തരുമോ? ജി ടാല്കി വരാം. അല്ലെങ്കില്‍ ഫോണ്‍ നംബരായാലും മതി.
ഫറ; അയ്യോ അതുവേണ്ട, ഞാന്‍ ഡെസ്ക്ടോപ ഉപയോഗിക്കുന്നേ , ഇപ്പോഴും അടുത്ത് ആള് കാണും, പിന്നെ ഫോണ്‍ ഇല്ലെട എനിക്ക്, ഉമ്മയുടെ കൈലാണ് ഉള്ളത്.
മാനു നിരാശനായി...
മാനു: ഫേസ് ബുക്കില്‍ അക്കൗണ്ട്‌ ഇല്ലെ?
ഫറ: ഉണ്ടല്ലോ, പക്ഷെ അതില്‍ മുഴുവന്‍ എന്റെ സ്വന്തക്കാരും കൂടെ പടിക്കുന്നവരുമാ, നമുക്കിങ്ങനെ തുടരാം, അതുപോരെ , എല്ലാം ശരിയാകും സമയമാകട്ടെ.
നിരാശ മനുവിന്റെ മനസ്സിനെ വിഷമിപ്പിച്ചെങ്കിലും തന്റെ കാമുകിയുടെ വാക്കുകള്‍ക്കു വിലകല്‍പ്പിച്ചു സമ്മതം മൂളി.
ദിവസങ്ങളും, ആഴ്ചകളും , മാസങ്ങളും കലണ്ടറിന്റെ താളുകള്‍ കുറച്ചുകൊണ്ട് വന്നപ്പോള്‍, മാനു, ഫറ പ്രണയജോടികളുടെ മനസ്സുകള്‍ തമ്മിലുള്ള അകലം തീരെ ഇല്ലാണ്ടായി. മാനു തന്റെ കുടുംബത്തെ ചെറുതായെങ്കിലും മറന്നു തുടങ്ങി. ദിവസവും വീട്ടില്‍ വിളിച്ചുകൊണ്ടിരുന്ന മാനു ആഴ്ച്ചയിലോരിക്കലായ് ചുരുക്കി. മുഖത്ത് എപ്പോഴും പുഞ്ചിരി മാത്രം, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു( തന്റെ ഭാര്യയോടോഴികെ). ഒരു ഇരുപതുകാരന്റെ എല്ലാ ഉത്സാഹവും ബീരാനിക്കയില്‍ പ്രകടമായി. ഇയാളുടെ ഈ മാറ്റത്തില്‍ കൂടെയുള്ളവര്‍ ആശ്ചര്യം പൂണ്ടു.
ഇപ്പോഴും പതിവുപോലെ ബീരാനിക്കയുടെ ചാറ്റിംഗ് തുടര്‍ന്നു കൊണ്ടിരുന്നു.
മനു: ഫറ.... എനിക്ക് നിന്നെ കാണാന്‍ കൊതിയാവുന്നെടോ ,എപ്പോഴാണ് ഒന്ന് കാണാന്‍ കഴിയുക.
ഫറ: എനിക്കും അതെ ഫീലിംഗ് തന്നാടാ, എല്ലാം ശരിയാകും സമയമാകട്ടെ..
മാനു: ആ സമയം പെട്ടെന്ന് എങ്ങു എത്തിയിരുന്നെങ്കില്‍ അല്ലെ ഡിയര്‍......
ഫറ: ഒരു മിനിട്ട് , എനിക്കൊരു കാള്‍, പോവല്ലേ ഞാനിപ്പോള്‍ വരാം ഓക്കേ .....
മനു: ഓക്കേ
ഒരു മൂളിപ്പാട്ട് പാടി ബീരാനിക്ക വെറുതെ മുറിയിലൊക്കെ ഒന്ന് കണ്ണോടിച്ചു.. എല്ലാരും ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു...കരീം മൊബൈലും എടുത്തു പുറത്തേക്കു പോകുന്നു.ബീരാനിക്ക തന്റെ കാമുകിയുടെ വരവിനായി അക്ഷമനായി കാത്തിരുന്നു. അവളിപ്പോഴും ഓണ്‍ലൈനില്‍ തന്നെയുണ്ട്‌.
ബീരാനിക്കാക്ക് വെള്ളം കുടിക്കാന്‍ തോന്നിയപ്പോള്‍ തന്റെ ഡബിള്‍ ഡെക്കര്‍ ബെഡ്ഡില്‍ നിന്നും താഴേക്കിറങ്ങി. താഴെ കരീമിന്റെ ബെഡ്. ഇറങ്ങി വന്നപ്പോള്‍ വെറുതെ കരീമിന്റെ ലാപ്ടോപിന്റെ സ്ക്രീനിലേക്ക് ബീരാനിക്ക ഒന്ന് നോക്കി. താന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന അതെ സൈറ്റ്. അപ്പോള്‍ ചാറ്റ് റൂമിലേക്ക്‌ കണ്ണോടിച്ച ബീരാനിക്ക ഞെട്ടിപ്പോയി, മാനുവും, ഫറായും.ചുറ്റിക തലയില്‍ വീണ ജഗതിയെ പോലെ ബീരാനിക്ക ഒന്ന് കറങ്ങി, പിന്നീട് ബാലന്‍സ് ചെയ്തു നിന്നു.
             അന്ന് ഞെട്ടിയ ബീരാനിക്കാക്ക് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് എന്ന് കേട്ടാല്‍ ഇപ്പോള്‍ പടിയാ. ഇപ്പോള്‍ ബീരാനിക്ക നല്ലൊരു കുടുംബാനാധനാണ്. ഭാര്യയെ പതിവുപോലെ എന്നും വിളിക്കുന്നു. ഫറ സമ്മാനിച്ച സ്വഭാവ മാറ്റങ്ങള്‍ നിലനിര്‍ത്തി പോകുന്നു, കരീമിനെ കാണുമ്പോള്‍ ബീരനിക്കക്കു ഉണ്ടാകുന്ന ചമ്മല്‍ ഇവടെ വിവരിച്ചാല്‍ തീരില്ല. കരീമിന് അറിയില്ലല്ലോ മാനു തനാനെന്നുള്ള കാര്യം.
തനിക്കന്നു ആ ഐഡിയ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോള്‍, ടി വി യില്‍ വീണ്ടു ആ പരസ്യം ''വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു............'' ദേഷ്യം വന്ന ബീരാനിക്ക ചാനെല്‍ മാറ്റി . അപ്പോള്‍ അടുത്ത പരസ്യം ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് .........

1 അഭിപ്രായം: