2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

തിരുവോണ സംഗമം

ബര്‍ദുബായിലുള്ള തന്റെ ഫ്ലാറ്റിലിരുന്നു കലണ്ടറിന്റെ താളുകള്‍ മറിച്ചു നോക്കുകയായിരുന്നു ഗായത്രി. ഇന്ന് ആഗസ്റ്റ്‌ മാസത്തിനു തുടക്കം കുറിക്കുന്നു.അടുത്ത മാസം ഒന്‍പതാം തീയതി തിരുവോണം. തന്റെ ഈ ഏകാന്ത ജീവിതം തുടങ്ങിയിട്ട് പത്താമത്തെ ഓണമാണ് വരാന്‍ പോകുന്നത്. എന്തോ ആലോചിച്ചു ഒന്ന് നെടുവീര്‍പ്പിട്ടു . കലണ്ടര്‍ ഭിത്തിയില്‍ തൂക്കി അവള്‍ ഉറങ്ങാനായി കട്ടിലിലേക്ക് കിടന്നു.

എന്ത് കൊണ്ടോ അവള്‍ക്കു ഉറക്കം വന്നില്ല.ഓണത്തിന്റെ ഓര്‍മ്മകള്‍ അവളുടെ മനസ്സിനെ ഭൂതകാലങ്ങളിലെക്ക് ആനയിച്ചു. കുട്ടികാലത്ത് തന്റെ അച്ഛനും അമ്മയും ഏട്ടന്മാരും ഒരുമിച്ചുള്ള ഓണം. അച്ഛന്‍ അന്ന് ദുബായില്‍ ആയിരുന്നുവെങ്കിലും, എല്ലാ ഓണത്തിനും മുടങ്ങാതെ നാട്ടില്‍ വരുമായിരുന്നു. ആ കാലഘട്ടത്തിന്റെ രസം ഓര്‍മകളിലൂടെ നുണഞ്ഞപ്പോള്‍ ഈ എകാന്തയില്‍ പോലും ഗായത്രിയെ സന്തോഷിപ്പിച്ചു. രണ്ടു ഏട്ടന്മാരുടെ പുന്നാര അനിയത്തി കുട്ടിയായും അച്ഛനമ്മമാരുടെ ഏക മകളുമായതിനാല്‍ ഒരു പാട് ലാളന അനുഭവിച്ചാണ് വളര്‍ന്നത്‌.

ഗായത്രി ഡിഗ്രി പഠനം പൂര്‍ത്തിയാക്കി p g ക്ക് ചേര്‍ന്നത്‌ കുറച്ചു ദൂരെയുള്ള ഒരു കോളേജിലായിരുന്നു. ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. കൂട്ടുകാരൊക്കെ അവളുടെ സുന്ദര രൂപത്തെകുറിച്ച് വാനോളം പുകഴ്ത്തിയിരുന്നു. തന്റെ സൌഭാഗ്യങ്ങളും സൗന്ദര്യവും ഗായത്രിയില്‍ ഒരല്പം അഹങ്കാരം പ്രതിഫലിപ്പിച്ചു.
എന്ത് ആഗ്രഹിച്ചാലും നേടിത്തരുന്ന വീട്ടുകാര്‍, സ്നേഹം കൊണ്ട് മൂടുന്ന ഏട്ടന്മാര്‍.

ഇതുപോലൊരു ആഗസ്റ്റ്‌ മാസമായിരുന്നു ഗസ്റ്റ്ലക്ചറര്‍ആയി
സ്റാന്‍ലി ഗായത്രിയുടെ കോളേജില്‍ ചര്‍ജെടുത്തത്. 26 വയ്യസ്സ്മാത്രം പ്രായമുള്ള സ്റാന്‍ലി കാണാന്‍ സുന്ദരനായിരുന്നു. നല്ല പൊക്കം , ഉറച്ച ശരീരം വെളുത്ത നിറം, പറ്റെ വെട്ടി നെറ്റിയിലേക്ക് മാത്രം അല്പം നീണ്ടു കിടക്കുന്ന മുടി. കുറ്റി താടിയും, തിളക്കമുള്ള കണ്ണുകള്‍ക്ക്‌ അഴക്‌ കൂട്ടാന്‍ ഒരു പ്ലയിന്‍ ഗ്ലാസും.

ആദ്യത്തെ ക്ലാസ്സില്‍ തന്നെ പെണ്‍കുട്ടികളെല്ലാം സ്റാന്‍ലിയുടെ ആരാധകരായി തീര്‍ന്നു.സ്റാന്‍ലിയുടെ രൂപവും ശബ്ദവും ഭാവങ്ങളും ഗായത്രിയുടെ മനസ്സിലും ആരാധന തോന്നിപ്പിച്ചു. ഗായത്രി സ്റാന്‍ലിയെ ഇഷ്ടപ്പെട്ടു തുടങ്ങി. സ്റാന്‍ലി ക്ലാസേടുക്കുമ്പോള്‍ അതി സുന്ദരിയായ ഗായത്രിയും ശ്രദ്ദിച്ചിരുന്നു. രണ്ടു പേരും ആ ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചു.

അങ്ങനെയിരിക്കെ കോളേജില്‍ ഓണാഘോഷം പ്രോഗ്രാം എത്തിച്ചേര്‍ന്നു. ആ ദിവസം വീതിയേറിയ കസവുള്ള സെറ്റ് സാരി അണിഞ്ഞാണ് ഗായത്രി വന്നത്, ആ വേഷത്തില്‍ അവള്‍ ഒരു അപ്സരസിനെ പോലെ തോന്നിച്ചു. അവളെ കണ്ട സ്റാന്‍ലിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറയാതിരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പരസ്പരം മനസ്സ് കൈമാറി.

പിന്നീടിങ്ങോട്ട്‌ പ്രണയത്തിന്റെ കാലങ്ങള്‍. നാളുകള്‍ നീങ്ങവേ പിരിയുവാന്‍ പറ്റാത്ത രീതിയില്‍ രണ്ടു പേരും അടുത്തു. രണ്ടു വര്‍ഷക്കാലം വീട്ടുകാര്‍ അറിയാതെ കൊണ്ട് നടന്ന ബന്ധം ഒടുവില്‍ അവരുടെ കാതില്‍ എത്തി.

ഗായത്രിയുടെയും സ്റാന്‍ലിയുടെയും ബന്ധം അറിഞ്ഞ വീട്ടുകാര്‍ പൊട്ടിത്തെറിച്ചു. ഏട്ടന്മാര്‍ എന്തൊക്കെയോ തീരുമാനിച്ച ശേഷം സ്റാന്‍ലിയെ കാണാന്‍ പുറപ്പെട്ടു. അതില്‍ പിന്നെ സ്റാന്‍ലിയെ ഗായത്രി കണ്ടിട്ടില്ല. അവള്‍ക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വിരഹം. അതോടൊപ്പം വീട്ടുകാര്‍ കാട്ടുന്ന അകല്‍ച്ചയും. ഗായത്രിയെ തളര്ത്തികൊണ്ടിരുന്നു. p . g പരീക്ഷ കഴിഞ്ഞ ഉടന്‍തന്നെ വീട്ടുകാര്‍ ഗായത്രിയുടെ കല്യാണം ഉറപ്പിച്ചു. അച്ഛന്റെ കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന ജയപ്രകാശാണ് വരന്‍. ഗായത്രിയുടെ മനസ്സിന് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലായിരുന്നു. ഒടുവില്‍ ഏട്ടന്മാരുടെ ഭീഷണിയും ,അമ്മയുടെ ആത്മഹത്യ ഭീഷണിയും ,അച്ഛന്റെ നിസ്സഹായാവസ്ഥയും കണ്ടപ്പോള്‍ മരവിച്ച മനസ്സോടെ ഗായത്രി സമ്മതം മൂളി.

വളരെ ആര്‍ഭാട പൂര്‍വ്വം കല്യാണം കഴിഞ്ഞു. ആദ്യരാത്രിയില്‍ ഒരുപാട് അകല്‍ച്ച പാലിച്ചാണ് ഗായത്രി പെരുമാറിയത്. എത്ര ശ്രമിച്ചിട്ടും ജയപ്രകാശിനെ ഉള്‍ക്കൊള്ളാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ആദ്യമൊക്കെ ജയപ്രകാശ് അത് കാര്യമാക്കിയില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗായത്രിയുടെ അകല്‍ച്ച അവനെ നൊമ്പരപ്പെടുത്തി തുടങ്ങി.

ഗായത്രിയും ജയപ്രാകാശിനെ അറിഞ്ഞു തുടങ്ങിയിരുന്നു.അല്പം കലാവാസന ഉള്ള ആള്‍ , മനോഹരമായി കവിതകള്‍ കുറിക്കുന്നു,സ്നേഹസമ്പന്നന്‍ , ഏതു പെണ്ണും ആഗ്രഹിക്കുന്ന രീതിയിലുള്ള ഗുണങ്ങള്‍ ഒത്തിണങ്ങിയ ആള്‍. മറ്റുള്ളവരോട് ജയപ്രകാശ് പെരുമാറുന്ന രീതിയില്‍ നിന്നും അവന്റെ നന്മ അറിയാന്‍ അവള്‍ക്കു കഴിഞ്ഞു.

അയാളുടെ കരുതലും സ്നേഹവും ഏറ്റുവാങ്ങുവാന്‍ കഴിയാത്ത തന്റെ മനസ്സിനെ ഗായത്രി വെറുത്തു തുടങ്ങി. ഇപ്പോള്‍ സ്വഭാവം ആകെ മാറി തുടങ്ങി , എല്ലാവരോടും ദേഷ്യം, ജീവിതത്തോടു ഒട്ടും താല്പര്യമില്ല. അങ്ങനെ പോകുന്ന ഒരു ദിവസം ഗായത്രി പ്രകാശിനോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. ഒരു ശില പോലെ ഇതെല്ലാം കേട്ട് നിന്ന പ്രകാശിന്റെ മനസ്സ് വേദനകൊണ്ടും നിരാശകൊണ്ടും ഉരുകി ഒലിച്ചു. എന്നെങ്കിലും സ്റാന്‍ലി തന്നെ തേടിവരും എന്ന പ്രതീക്ഷയിലാണ് താന്‍ ജീവിക്കുന്നതെന്ന വാക്ക് പ്രകാശിനെ ശരിക്കും തളര്‍ത്തി. തന്നെ പിരിയണം എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പ്രകാശിനുണ്ടായ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരുപാട് പ്രതീക്ഷയോടെ മിന്നുകെട്ടി തന്റെതാക്കി കൊണ്ട് വന്ന പെണ്‍കുട്ടിയുടെ മനസ്സ് ഇങ്ങനെ ആയിരുന്നോ? ഗായത്രിയെ പിരിയാന്‍ പ്രകാശിന് ആവില്ലായിരുന്നു , എന്നാലും അവള്‍ടെ ആവശ്യം അംഗീകരിക്കേണ്ടി
വന്നു.


ഒടുവില്‍ രണ്ടു പേരും പിരിയുവാനുള്ള തീരുമാനത്തിലെത്തി. ജോയിന്‍ പെറ്റീഷന്‍ നല്‍കി വളരെ പെട്ടെന്ന് തന്നെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ പിരിഞ്ഞു.
ഉരുകുന്ന മനസ്സോടെ നിശബ്ദം യാത്ര പറഞ്ഞു ഇനി ഒരിക്കലും തമ്മില്‍ കാണില്ല എന്ന പ്രഖ്യാപനത്തോടെ പ്രകാശ് യാത്രയായി.

മകളുടെ ഈ ഗതിയില്‍ വീട്ടുകാര്‍ ആകെ ദു:ഖിതരായി. ഗായത്രിയോടു എല്ലാം ചോദിച്ചറിഞ്ഞ അമ്മ ഭര്‍ത്താവിനോടും മക്കളോടും കാര്യങ്ങള്‍ വ്യക്തമാക്കി. ഒടുവില്‍ സഹോദരന്മാര്‍ സ്റാന്‍ലിയെ കാണാന്‍ പുറപ്പെട്ടു.

കാര്യങ്ങളെല്ലാം കേട്ട സ്റാന്‍ലിയില്‍ ഒരു കുലുക്കവും ഉണ്ടായില്ല. ഗായത്രിക്ക് തന്നോടുള്ള സ്നേഹം ഏറ്റുവാങ്ങുന്നതിനേക്കാള്‍ അയാള്‍ വില കല്‍പ്പിച്ചത് തന്നെ അന്ന് ഉപദ്രവിച്ചവരെ നിസ്സഹായാവസ്ഥയില്‍ മുന്നില്‍ കിട്ടിയതിലായിരുന്നു. സ്റാന്‍ലി അവരെ ആക്ഷേപിച്ചു മടക്കി വിട്ടു.

സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ഏകാന്തതയില്‍ പൊട്ടി കരഞ്ഞും ഗായത്രി ദിവസങ്ങള്‍ തള്ളി നീക്കി.

പിന്നീട് തന്റെ ഇരുപത്തിനാലാം വയസില്‍ ദുബായിലുള്ള അച്ഛന്റെ കമ്പനിയില്‍ എത്തിച്ചേര്‍ന്നു. ഈ ജീവിതം തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി. ഇടയ്ക്ക് പ്രകാശിനെ കുറിച്ച് ചിന്തിക്കാറുണ്ട്. അദ്ദേഹമിപ്പോള്‍ കല്യാണമൊക്കെ സുഖമായി ജീവിക്കുകയായിരിക്കും എന്നവള്‍ സങ്കല്‍പ്പിച്ചു. ഇതിനിടയില്‍ തനിക്കു എത്ര കല്യാണാലോചനകള്‍ വന്നു, ഒന്നും സ്വീകരിച്ചില്ല. ഒരു പുരുഷനെ ഉള്‍ക്കൊള്ളാന്‍ മനസ്സിന് സാധിക്കുന്നില്ല. ഗായത്രിയുടെ ഈ ജീവിതത്തില്‍ വീട്ടുകാര്‍ക്ക് അതിയായ സങ്കടം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരുപാട് നിര്‍ബന്ധിച്ചുവെങ്കിലും അവളുടെ നിഷേധം പിന്നീടവരെയും നിരാശരാക്കി.

ഗായത്രി ചിന്തിക്കുകയായിരുന്നു താന്‍ ആര്‍ക്കു വേണ്ടിയാണ് ജീവിതത്തോട് പൊരുതിയത്. തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ വീട്ടുകാരെ സങ്കടപ്പെടുത്തി, ഒരു ജന്മത്തിന്റെ സ്നേഹം വാരി കോരി തരാന്‍ തന്നിലേക്ക് എത്തിയ പ്രകാശിനെ നിരാശപ്പെടുത്തി. വാശി പിടിച്ച ആള്‍ തന്നെ കയ്യൊഴിഞ്ഞു, ജീവിതത്തിന്റെ ആകെ ഫലം നിരാശയായി തീരുന്നത് ഓര്‍ത്തപ്പോള്‍ അവള്‍ നിശബ്ദം തേങ്ങി കരഞ്ഞു. അവള്‍ടെ സങ്കടം ഏറ്റുവാങ്ങുവാന്‍ നാല് ഭിത്തികള്‍ മാത്രം ,ആ ഭിത്തികള്‍ പോലും തന്നെ നോക്കി സഹതപിക്കുന്നതായി തോന്നിയ ഗായത്രി കണ്ണടച്ച് ഉറക്കത്തിനായി കാത്തു കിടന്നു.

പിറ്റേന്ന് രാവിലെ പതിവുപോലെ ഗായത്രി ഓഫീസില്‍ എത്തിച്ചേര്‍ന്നു. പെട്ടെന്ന് തന്നെ ജോലികളൊക്കെ പൂര്‍ത്തിയാക്കി. പിന്നീട് താന്‍ വല്ലപ്പോഴും സന്ദര്‍ശിക്കാറുള്ള മലയാളം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലേക്കു കയറി.

ബ്ലോഗുകളാണ് അധികം നോക്കാറുള്ളത് . ഇടയില്‍ ഒരു മനോഹരമായ കവിത അവളുടെ കണ്ണില്‍ പെട്ടു. അതിലെ വരികള്‍ അവളെ വല്ലാതെ സ്വാധീനിച്ചു. രണ്ടു മൂന്നാവര്‍ത്തി അത് വായിച്ചു. അപ്പോള്‍ അത് എഴുതിയ ആളെ ഒന്ന് പരിചയപ്പെടാന്‍ അവള്‍ ആഗ്രഹിച്ചു. ജെ.പി എന്ന രണ്ടു അക്ഷരത്തില്‍ പേരുള്ള പ്രൊഫൈല്‍ , ഗായത്രിയും തന്റെ ശരിക്കുള്ള പേര് വെച്ചിട്ടില്ലായിരുന്നു. പണ്ട് അച്ഛനും അമ്മയും തന്നെ വിളിച്ചിരുന്ന അമ്മു എന്ന പേരാണ് അവള്‍ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നത്.

ഒന്ന് പരിചയപ്പെടാന്‍ ആഗ്രഹം ഉണ്ടെന്ന അപേക്ഷയില്‍ ഗായത്രി ഒരു മെസ്സേജ് അയച്ചു.

ജെ പിയും ആ ആവശ്യം നിരാകാരിച്ചില്ല. അങ്ങനെ ജെ പിയും അമ്മുവും പരസ്പരം പരിചയപ്പെട്ടു. ജെ.പി ഫുജൈറയില്‍ ഒരു കമ്പനിയില്‍ എച് . ആര്‍ മാനേജര്‍ ആണെന്നും , തന്നെ പോലെ തന്നെ തന്നെ പോലെ തന്നെ ഏകാന്ത ജീവിതം നയിക്കുന്ന ആളാണെന്നും അമ്മു മനസ്സിലാക്കി.

ദിവസങ്ങള്‍ കഴിയവേ ജെ.പി യുടെ സാന്നിധ്യം അമ്മുവിനെ വല്ലാതെ ആശ്വാസപ്പെടുത്തി. ജെ. പി ക്കും അമ്മുവുമായി സല്ലാപത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യം കൂടി വന്നു. പതുക്കെ പതുക്കെ അവരുടെ ഊഷ്മള ബന്ധം വളര്‍ന്നു കൊണ്ടിരുന്നു.

ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.

അമ്മു: ഈ ഓണത്തിന് ജെ. പിക്ക് എന്താ പരിപാടി.

ജെ. പി.: ഓണത്തിനെന്താ പതിവ് പോലെ റൂമില്‍ കഴിച്ചു കൂട്ടും.

അമ്മു: ഒരു കാര്യം ചെയ്യുമോ? ഇത്തവണ ഓണത്തിന് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോരു, എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അവരുടെ കുടുംബങ്ങളും കാണും. ഒപ്പം എനിക്ക് ജെ.പിയെ ഒന്ന് കാണാനും സാധികുമല്ലോ!
ജെ. പി. : ശരി അങ്ങനെയെങ്കില്‍ ഞാന്‍ എത്തിചേരാം.

ഈ വര്ഷം ഓണം വെള്ളിയാഴ്ച ആയതിനാല്‍ പ്രത്യേകിച്ച് ലീവ് എടുക്കേണ്ട ആവശ്യം വന്നില്ല.

തിരുവോണ ദിവസം എത്തി, ഇന്ന് ജെ.പി തന്നെ കാണാന്‍ വരും എന്ന കാരണത്താലാകാം ഗായത്രി ഒരുങ്ങുവാന്‍ ഒരുപാട് സമയമെടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം മോള്‍ടെ മുഖത്തുണ്ടായ പ്രസരിപ്പും സന്തോഷവും അച്ഛനമ്മമാരെ സന്തോഷപ്പെടുത്തി. പറഞ്ഞു കേട്ടപ്പോള്‍ ഗായത്രിയെ പോലെ തന്നെ എല്ലാവരും ജെ. പി യെ കാണാന്‍ ആകാംഷാ ഭരിതരായി നിന്നു.

സമയം 12 മണി കാള്ളിംഗ് ബെല്‍ മുഴങ്ങി. ഗായത്രിയുടെ അച്ഛന്‍ വാതില്‍ തുറന്നു, പുറത്തു നില്‍ക്കുന്ന ആളെ കണ്ടു അദ്ദേഹം സ്തംഭിച്ചു. ഒപ്പം പുറത്തു നിന്ന ജെ ; പിയും . അപ്പോള്‍ ഗായത്രി ജെ പിയെ കാണാന്‍ പാഞ്ഞടുത്തു. അയാളെ കണ്ടതും ആരോ പിടിച്ചു നിര്‍ത്തിയ പോലെ അവളും നിന്നു. " ജയപ്രകാശ്" 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നില്‍ നിന്നും താന്‍ കാരണം അകന്നു പോയ ആള്‍. ജയപ്രകാശും ഞെട്ടനില്‍ നിന്നും വിമുക്തനായിരുന്നില്ല, താന്‍ മിന്നു കെട്ടിയവള്‍, പ്രാണവേദനയോടെ ഹൃദയത്തില്‍ നിന്നും അടര്‍ത്തി മാറ്റേണ്ടി വന്നവള്‍.

വാചാലമായ നീണ്ട മൌനത്തിനു വിരാമം കുറിച്ചതു ഗായത്രിയുടെ അച്ഛനായിരുന്നു. അദ്ദേഹം ജയപ്രകാശിനെ അകത്തേക്ക് ക്ഷണിച്ചു.

ഗായ്ത്രിക്കും ,ജയപ്രകാശിനും പരസ്പരം സംസാരിക്കുവാനുള്ള അവസരം കൊടുത്തു. ആ ഒരു സന്ദര്‍ഭത്തില്‍ കൊച്ചു കുട്ടിയെ പോലെ പൊട്ടികരഞ്ഞു അവള്‍ അയാളുടെ കാലില്‍ വീണു. ഇത് കണ്ടു അസ്വസ്ഥനായ ജയപ്രകാശ് അവളെ നെഞ്ചോടു ചേര്‍ത്ത്. പത്തു വര്‍ഷമായി നെഞ്ചില്‍ സൂക്ഷിച്ച സങ്കടങ്ങളെല്ലാം അവളുടെ കണ്ണ് നീരായി അയാളുടെ ഷര്‍ട്ട്‌ ഏറ്റു വാങ്ങി. അയാള്‍ അവളുടെ മുടിയില്‍ തഴുകി ആശ്വസിപ്പിച്ചു.

പത്തു വര്‍ഷം
നഷ്ടപ്പെടുത്തിയ സ്നേഹം ഇനിയുള്ള ദിവസങ്ങളില്‍ നല്‍കാന്‍ തീരുമാനിച്ചു ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കാന്‍ അവര്‍ തീരുമാനിച്ചു. ജയപ്രകാശിനും ഗായത്രിക്കും മറക്കാന്‍ കഴിയാത്ത ഒരു പൊന്നോണമായി ഈ ഓണം കടന്നു പോകുമ്പോള്‍ അവരെ സ്നേഹിച്ചിരുന്നവര്‍ക്കും ഈ ഓണം മധുരമുള്ള ഒരു ഓര്‍മയായി നില നില്‍ക്കും. ഒപ്പം ഗായത്രി മനസിലാക്കുകയായിരുന്നു, നാമ്മുടെ ജീവിതം നിശ്ചയിക്കുന്നത് ഈശ്വരന്‍ തന്നെയാണ്, നമ്മള്‍ എത്ര തിരുത്താന്‍ ശ്രമിച്ചാലും നമുക്ക് വിധിച്ച ജീവിതം ആ രീതിയില്‍ തന്നെ ജീവിച്ചു തീര്‍ക്കേണ്ടി വരും. തങ്ങള്‍ക്കു നഷ്ടപ്പെട്ട 10 വര്‍ഷം
ഇനി ഒരിക്കലും തിരികെ കിട്ടില്ല എന്ന നഷ്ട ബോധം തോന്നിയെങ്കിലും ഇനിയുള്ള ജീവിതം പൂര്‍വാധികം ഭംഗിയാക്കുവാന്‍ അവര്‍ തീരുമാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ